ഫോട്ടോ ഫ്രെയിം

കഴിഞ്ഞ 10 വര്‍ഷം ഹെഡ് മാസ്റര്‍ ആയി ജോലി ചെയ്ത സ്കൂളില്‍ നിന്നും വിരമിക്കാന്‍ ഇനി ഒരു മാസം കൂടിയെ ഉള്ളൂ.
ഗോപാലന്‍ സാര്‍ തന്‍റെ ഓഫീസ് മുറിയില്‍ തനിച്ചിരുന്ന് ജൊലിചെയ്യുന്നതിനിടെ ആലോചിച്ചു. ഒരു അദ്ധ്യാപകനായിട്ടാണ് ജോലി തുടങ്ങിയത്. നല്ല അദ്ധ്യാപകന്‍ എന്ന പേരും താമസിക്കാതെ ലഭിച്ചു. മുന്‍ ഹെഡ് മാസ്റര്‍ വാര്യര്‍ സാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ഗോപാലന്‍ സാര്‍ ഹെഡ് മാസ്റര്‍ ആയി.
കഴിഞ്ഞ 10 വര്‍ഷം സ്കൂളില്‍ ഉണ്ടായ നേട്ടങ്ങളെ കുറിച്ച് ഗോപാലന്‍ സാര്‍ ചാരിതാര്‍തഥൃത്തോടെ ഓര്‍ത്തു. കുട്ടികള്‍ക്ക്‌ കളിക്കാന്‍ ഒരു ഗ്രൌണ്ട് ഇല്ലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഗ്രൌണ്ട് നിര്‍മ്മിക്കാന്‍  തനിക്ക്‌  കഴിഞ്ഞു. ഈ വര്‍ഷവും സ്കൂളിലെ ചില കുട്ടികള്‍ ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയതിന്‍റെ കാരണം അതാണ്. ഗ്രാമത്തിലെ സ്കൂള്‍ അല്ലെ. വിജയ ശതമാനം വളരെ കുറവായിരുന്നു. അവധി ദിവസങ്ങളിലും സ്കൂള്‍ സമയം കഴിഞ്ഞും കൂടുതല്‍ ക്ലാസ്സുകള്‍ എടുത്ത്‌ നല്ല വിജയം നേടാന്‍ കുട്ടികളെ സഹായിച്ചു. സ്കൂളിനെയും അവിടുത്തെ കുട്ടികളെയും അദ്ധ്യാപകരെയും ആത്മാര്‍ഥമായി സ്നേഹിക്കുകയും അവരുടെ അഭിവൃദ്ധിക്കായി ശ്രമിക്കയും ചെയ്തതുകൊണ്ട് സ്കൂള്‍ സ്വന്തം വീടുപോലെ ആയിരുന്നു. സ്കൂളിന്‍റെ മുറ്റത്തുനില്‍ക്കുന്ന മാവും തണല്‍മരങ്ങളും എല്ലാം തന്‍റെ കൈ കൊണ്ട് വച്ചതാണ് .സ്വന്തം വീട്ടില്‍ ഒരു വാഴ പോലും വയ്ക്കാത്ത ആളാണെന്ന് ഭാര്യ പറയാറുണ്ട്.
ഒരിക്കല്‍ അദ്ധ്യാപകസമരം നടക്കുകയായിരുന്നു. കുട്ടികളുടെ പഠിത്തം മുടങ്ങാതിരിക്കാന്‍, സമരം നടക്കുന്ന സമയത്ത് ഹെഡ് മാസ്റ്റര്‍ ആയ താന്‍ തന്നെ ചില പാഠങ്ങള്‍ പഠിപ്പിച്ച് തീര്‍ത്തു. സമരം നടന്നിട്ടും പഠിപ്പ്‌ മുടങ്ങിയില്ല.
ഹാ! അതൊക്കെ പഴയ കഥ. ഒരുമാസം കൂടി. അതുകഴിഞ്ഞാല്‍ പിന്നെ ഞാന്‍ മുന്‍ ഹെഡ് മാസ്റ്റര്‍. ഗോപാലന്‍ സാര്‍ തന്‍റെ ജോലിയിലേക്ക് മടങ്ങി വന്നു.
കഴിഞ്ഞ അദ്ധ്യാപകരുടെ യോഗത്തില്‍ തനിക്ക് യാത്ര അയപ്പ് നല്‍കുന്നതിനെ പറ്റി ചര്‍ച്ച ചെയ്തു. തീയതിയും ക്ഷണിക്കേണ്ട അതിഥികളെയും തീരുമാനിച്ചു.
വിരമിക്കുമ്പോള്‍ ഒരു നല്ല തുക ആനുകൂല്യങ്ങളായി ലഭിക്കും.  ആ തുകയില്‍ നിന്നും അല്പം എടുത്ത് സ്കൂളില്‍ തന്‍റെ ഓര്‍മ്മക്കായി എന്തെങ്കിലും ചെയ്യണം. തന്‍റെ ഓര്‍മ്മക്കായി എന്താ ചെയ്യേണ്ടത്?
“സാറിന്‍റെ ഒരു നല്ല ഫോട്ടോ ഫ്രെയിം ചെയ്ത് സ്കൂളില്‍ വയ്ക്കാം”  .  കരുണന്‍ സാറിന്‍റെ അഭിപ്രായമായിരുന്നു അത്.
എന്നാല്‍ അങ്ങനെ തന്നെ. ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് സ്കൂളില്‍ വയ്ക്കാം. വരുന്ന തലമുറ എന്നെ ഓര്‍ക്കുമല്ലോ? ഗോപാലന്‍സാര്‍ വിചാരിച്ചു.
അടുത്ത ശനിയാഴ്ച രാവിലെ ഗോപാലന്‍സാര്‍ ബസ്‌ കയറി ടൌണില്‍ പോയി. അവിടുത്തെ ഒരു നല്ല സ്റ്റുഡിയോയില്‍ പോയി ഫോട്ടോ എടുത്തു. അത് വലുതാക്കി ഫ്രെയിം ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു കിട്ടും.
സാര്‍ മടങ്ങി സ്കൂളില്‍ എത്തി.വിരമിക്കാന്‍ പോവുകയല്ലേ? ഓഫീസ് ഒക്കെ വൃത്തിയാക്കി വയ്ക്കാം. ഗോപാലന്‍സാര്‍ ഓഫീസ് വൃത്തിയാക്കാന്‍ തുടങ്ങി. അലമാരി ഭിത്തിയുടെ അടുത്തിരിക്കുകയായിരുന്നു. അത് സാര്‍ തള്ളി അല്പം മുമ്പോട്ടു മാറ്റി. അതിന്‍റെ പുറകില്‍ മുഴുവന്‍ പോടിയായിരുന്നു. പൊടി തൂക്കാന്‍ കൈ നീട്ടിയപ്പോള്‍ എന്തോ കൈയില്‍ തടഞ്ഞു.
ഇതെന്തയിരിക്കും?
ആകാംക്ഷയോടെ അതെടുത്തു.
അതിന്‍റെ പൊടി വൃത്തിയാക്കിനോക്കിയപ്പോള്‍ ഒരു  ഫോട്ടോ ഫ്രെയിം.
10 വര്‍ഷം മുന്‍പ്‌ ജോലിയില്‍ നിന്നും വിരമിച്ച ഹെഡ് മാസ്റര്‍ വാര്യര്‍ സാറിന്‍റെ ഫോട്ടോ ആയിരുന്നു അത്.
അല്‍പസമയം ആ ഫോട്ടോയിലേക്ക് നോക്കിനിന്ന ഗോപാലന്‍ സാര്‍ പോക്കറ്റില്‍ നിന്നും തൂവാല എടുത്ത് നെറ്റിയിലെ വിയര്‍പ്പ് തുടച്ചു. ഉടനെ തന്നെ ഓഫീസ് പൂട്ടി അടുത്ത ബസില്‍ കയറി ടൌണിലേക്ക് പോയി.
അന്ന് രാവിലെ എടുത്ത സ്വന്തം ഫോട്ടോ ഫ്രെയിം ചെയ്യേണ്ടഎന്ന് സ്റ്റുഡിയോയില്‍ പോയി പറയാനായിരുന്നു അത്.
Published in:  on നവംബര്‍ 20, 2009 at 1:12 pm ഒരു അഭിപ്രായം ഇടൂ

കേരളപ്പിറവി എന്ന മിഥ്യ!

1956 നവംബര്‍ ഒന്നാം തീയതിക്കുമുമ്പും കേരളം ഉണ്ടായിരുന്നു.

പിന്നെ ഈ പറയുന്നതിന്‍റെ അര്‍ഥം?

ആ ദിവസമാണ് നമ്മുടെ അതിരുകല്ല് നാട്ടിയത്‌.

നമ്മള് പറയുന്ന ഭാഷ ആണത്രേ നമ്മുടെ അതിര് തീരുമാനിച്ചത്‌.

ഇത് നമ്മുടെ മാത്രം പിറവി ദിനം എന്ന് കരുതല്ലേ! പല സംസ്ഥാനങ്ങളും പിറന്നത്  1956 നവംബര്‍ ഒന്നാം തീയതി തന്നെ ആണ്. അതായത്‌  മറ്റ് പല സംസ്ഥാനങ്ങളും നവംബര്‍ ഒന്നാം തീയതി പിറവി ദിനം ആഘോഷിക്കുന്നു.
എല്ലാവരും അന്ന് പറയുന്നത് “ഞങ്ങടെ നാടാണ് ഏറ്റവും നല്ലത് “
ഇതെങ്ങനെ ശരിയാകും?
എല്ലാ നാടും ഒരുപോലെ ഏറ്റവും നല്ലതാകുമോ?
മഹാകവി ഉള്ളൂര്‍ ഇങ്ങനെ എഴുതി.
” മരുവുമൊരുവനമ്മേ മാതൃഭൂ എന്നുവന്നാല്‍,
പെരുകുമവനതിങ്കല്‍ പ്രേമമെന്നാപ്തവാക്യം”

ഇതിന്‍റെ പേരാണ് ദേശഭക്തി.
ജോര്‍ജ്ജ് ബര്‍ണാഡ് ഷാ ദേശഭക്തിയെപ്പറ്റി പറഞ്ഞു.
“Patriotism is your conviction that this country is superior to all others because you were born in it” (ഞാന്‍ ഇവിടെ ജനിച്ചു എന്നാ ഏക കാരണം കൊണ്ട് സ്വന്തം രാജ്യമാണ് ഏറ്റവും നല്ലത് എന്നാ മിഥ്യാ ധാരണയാണ് ദേശഭക്തി.)
പിന്നെ ഏതാ ഏറ്റവം നല്ല രാജ്യം?
പോലീസും കോടതിയും ജയിലും ഇല്ലാത്ത രാജ്യമായിരിക്കും ഏറ്റവും നല്ല രാജ്യം.
അങ്ങനോരു രാജ്യം സാധിക്കുമോ?

Published in:  on നവംബര്‍ 3, 2009 at 4:15 pm അഭിപ്രായങ്ങള്‍ (2)

എം പി മന്‍മഥന്‍ സാറിന്‍റെ Addiction

എം പി  മന്‍മഥന്‍ സാറിനെ അറിയില്ലേ?
ഗാന്ധിയന്‍ , മദ്യവര്‍ജ്ജന സമിതി പ്രവര്‍ത്തകന്‍,
എല്ലാവരും എന്നെന്നേക്കുമായി മദ്യപാനം നിര്‍ത്തണം എന്ന് ജനങ്ങളോടും,
സര്‍ക്കാര്‍ മദ്യനിരോധനം നടപ്പാക്കനമെന്ന് സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും ഒരേസമയം പറഞ്ഞുകൊണ്ടിരുന്ന എം പി മന്‍മഥന്‍ സാര്‍.

ഈയടുത്ത്‌ നമ്മുടെ ഓ രാജഗോപാല്‍ സാര്‍ (മുന്‍ റെയില്‍വേ മന്ത്രി ) ഒരു രഹസ്യം പുറത്തുവിട്ടു.
എം പി  മന്‍മഥന്‍ സാറിനെ കുറിച്ചാണ്. അടിയന്തരാവസ്ഥ പൂത്തുലഞ്ഞു നില്‍ക്കുന്ന സമയം.
സ്ഥലം പൂജപ്പുര ജയില്‍ . (അടിയന്തരാവസ്ഥക്കാലത്തെ സുഖവാസ കേന്ദ്രം).
പ്രഗല്‍ഭരും പ്രസസ്തരും ആയ പലരും രാഷ്ട്രീയ സാമുദായിക വ്യത്യാസം കൂടാതെ ഒത്തൊരുമിച്ചു(ജയിലില്‍ ) വസിക്കും കാലം (മാവേലിക്ക് ശേഷം ചരിത്രത്തില്‍ ആദ്യമായി..).
മദ്യവും പുകയിലയും മയക്കുമരുന്നും ഒന്നും ജയിലില്‍ കിട്ടില്ലല്ലോ അഥവാ കിട്ടാന്‍ പാടില്ലല്ലോ?‍. (മദ്യവും പുകയിലയും മയക്കുമരുന്നും ഒന്നും ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തക്ക അപരാധം ഒന്നും ചെയ്തിട്ടില്ലെന്നാണല്ലോ നിയമം‍.)
അടിയന്തരാവസ്ഥ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഒന്നും ചെയ്തുമില്ല.

എന്നിട്ടും മന്‍മഥന്‍ സാറിന് ജയിലില്‍ മുറുക്കാന്‍ കിട്ടി. ഗുരുത്വമുള്ള ചില ജയില്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഗുരു മന്‍മഥന്‍ സാറിന് മുറുക്കാന്‍ സമയാസമയങ്ങളില്‍ എത്തിച്ചു കൊടുത്തു. മുറുക്ക് ശീലമാക്കിയ ഈ ഗാന്ധിയനെ ജയിലില്‍ പിടിച്ചിട്ടിട്ടു പോലും മുറുക്ക് എന്ന ദുശ്ശീലം നിര്‍ത്താന്‍ കഴിഞ്ഞില്ല. പിന്നെ അദ്ദേഹം പുറത്തിറങ്ങി “നിങ്ങളെല്ലാവരും മദ്യപാനം എന്ന ദുശ്ശീലം ഒറ്റ ദിവസം കൊണ്ട് നിര്‍ത്തണം” എന്ന് പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍ ?
സ്വന്ത കണ്ണിലെ കോലെടുത്തിട്ട് പോരെ മറ്റവന്‍റെ കണ്ണിലെ കരടെടുക്കാന്‍.
Addiction  ആര്‍ക്കും എന്ത് വസ്തുവിനോടും ഉണ്ടാകാം. പക്ഷെ അതില്‍ നിന്നുള്ള മോചനം സ്വയം ശ്രമിച്ചാല്‍ മാത്രം നടക്കില്ല. നമുക്ക്‌ സഹായം കൂടിയെ തീരൂ

Published in:  on സെപ്റ്റംബര്‍ 23, 2009 at 3:54 pm ഒരു അഭിപ്രായം ഇടൂ

ക്യൂ

സ്കൂളില്‍ പോകുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക്‌ ഒരാഗ്രതമുണ്ട്.
അവരുടെ കുട്ടി ക്ലാസ്സില്‍ ഒന്നാമതാകണം.
മിക്കവാറും ആളുകള്‍ ആ ആഗ്രഹം മനസ്സില്‍ വയ്ക്കും.
ചിലര്‍ അത് പുറത്തു കാണിക്കും.
കുട്ടിക്ക്‌ ഒന്നാം റാങ്ക് കിട്ടിയില്ലെങ്കില്‍ വഴക്കുണ്ടാക്കുന്നവരും കുറവല്ല.
ഈ മാതാപിതാക്കള്‍ക്ക്‌ ചെറുപ്പത്തില്‍ ഒന്നാം റാങ്ക് കിട്ടിയിരുന്നോ എന്നാ ചോദ്യം ഇപ്പോള്‍ ഓഴിവാക്കാം. 50 കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സില്‍ എല്ലാവര്‍ക്കും  ഒന്നാം റാങ്ക് കിട്ടുമോ? അത് നടക്കില്ലന്ന് ഒരു റാങ്കും കിട്ടാത്തവര്‍ക്ക് പോലും അറിയാം.
എന്നാലും എല്ലാവരും ആഗ്രഹിക്കുന്നു “എന്‍റെ കുട്ടിക്ക് ഒന്നാം റാങ്ക് വേണം.”

ഒന്നാമാതാകാനുള്ള ആഗ്രഹം സ്കൂളില്‍ മാത്രമാണോ?
റേഷന്‍ കടയില്‍, ബസില്‍, ട്രെയിനില്‍, കല്യാണ സദ്യക്ക് എന്തിന് ശവസംസ്കാരത്തിന് വരെ ഉന്തും തള്ളുമാണ്. കാരണം? എല്ലാവര്‍ക്കും ഒന്നാമാതാകണം.
ബസില്‍ കയറാനും ഡോക്ടറെ കാണാനും ട്രെയിനില്‍ കയറാനും എല്ലാം ആളുകള്‍ ക്യൂ നില്കുകയാണെങ്കില്‍ എല്ലാവര്‍ക്കും എന്തൊരു സൌകര്യമായിരിക്കും. ഒന്നാമത്‌ ക്യൂവില്‍ സമാധാനമായി നില്‍ക്കാം. എല്ലാവര്‍ക്കും അവസരം ലഭിക്കും. ഉന്തും തള്ളും നടക്കുന്ന റേഷന്‍ കടയില്‍ ഒരാള്‍ക്ക്‌ 10  മിനിറ്റ്‌ സമയം എടുക്കുമ്പോള്‍ ക്യൂ നിന്നാല്‍ വെറും 3 മിനിറ്റ്‌ മതി. ക്യൂ നിന്നാല്‍ വഴക്കുണ്ടാവാനുള്ള സാധ്യതയും കുറയും. ക്യൂ നില്‍ക്കാതെ  ഉന്തും തള്ളും നടത്തിയാല്‍ ആര്‍ക്കും സമയലാഭം ഒന്നുമില്ല. സമയ നഷ്ടമേ ഉള്ളൂ. ക്യൂ നില്‍ക്കുമ്പോള്‍ നാം മറ്റുള്ളവരെയും അവരുടെ സമയത്തെയും ആദരിക്കുകയാണ്. എനിക്ക് മുമ്പേ വന്ന ആള്‍ക്ക്‌ ഞാന്‍ മുന്‍ഗണന നല്കുകയാണ്. മറ്റുള്ളവരെ ആദരിക്കാന്‍ കഴിയാത്തവരാണ് ക്യൂ നില്‍ക്കാന്‍ മടിക്കുന്നത്‌. ചിലര്‍ക്ക്‌ ക്യൂ നില്‍ക്കുന്നത്‌ നാണക്കേടാണ്.

റേഷന്‍ കടയിലോ മാവേലി സ്റ്റോറിലോ ഒക്കെ ഉള്ള ക്യൂ നോക്കിയാല്‍ ഒരു കാര്യം കാണാം. അവിടെ ക്യൂ നില്‍ക്കുന്നതില്‍ 90 % വും സ്ത്രീകളായിരിക്കും. പുരുഷന്മാര്‍ക്ക് ജോലിയുളളതാണ് ഇതിനു കാരണം എന്ന് കരുതിയാല്‍ പിന്നെ നമ്മുടെ നാട്ടില്‍ തൊഴിലില്ലെന്നു പറയുന്നതോ? ആണുങ്ങള്‍ ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നാലും പെണ്ണുങ്ങള്‍ തന്നെ വേണം റേഷന്‍ വാങ്ങാന്‍. ഇത് എഴുതാത്ത നിയമം. അതുകൊണ്ട് ആണുങ്ങള്‍ ക്യൂ നില്‍ക്കുകില്ല എന്നൊന്നും ഇല്ല. ബിവറേജസ്‌ കോര്‍പ്പറേഷന്‍റെ മദ്യഷാപ്പിന്‍റെ മുമ്പിലെ ക്യൂ കണ്ടിട്ടില്ലേ?  ഇത് എഴുതാത്ത നിയമം. അതുകൊണ്ട് ആണുങ്ങള്‍ ക്യൂ നില്‍ക്കുകില്ല എന്നൊന്നും ഇല്ല. ബിവറേജസ്‌ കോര്‍പ്പറേഷന്‍റെ മദ്യഷാപ്പിന്‍റെ മുമ്പിലെ ക്യൂ കണ്ടിട്ടില്ലേ?  അവിടെ ആണുങ്ങള്‍ എത്ര അച്ചടക്കത്തോടെയാണ് ക്യൂ നില്‍ക്കുന്നത്‌. പൊരി വെയിലത്ത് ഒരു കുട പോലുമില്ലാതെ വിയര്‍ത്തുകുളിച്ച്.. ഹോ ആ നില്പോന്നു കാണണം.റേഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത്‌ വല്യ  അപമാനം മദ്യഷാപ്പിന്‍റെ മുമ്പില്‍ ക്യൂ നില്‍ക്കുന്നത്‌ അഭിമാനം.
ക്യൂ നില്‍ക്കാന്‍ ആളുകള്‍ മടിക്കു‌ന്നതിന്‍റെ കാരണം മനുഷ്യന്‍റെ സ്വാര്‍ത്ഥത ആണ്.

“ഓരോരുത്തന്‍ സ്വന്ത ഗുണമല്ല മറ്റുള്ളവരുടെ ഗുണം കൂടെ നോക്കണം.”

Published in:  on സെപ്റ്റംബര്‍ 9, 2009 at 11:44 am ഒരു അഭിപ്രായം ഇടൂ

ഇതിനാണോ ഓണത്തിന് കാണം വിറ്റത് ?

വിലക്കയറ്റം കാരണം ജീവിക്കാന്‍ മാര്‍ഗ്ഗമില്ല പോലും.

ക്രമസാധനമില്ലാതെ മലയാളി വലയുന്നു.

എന്നാ ഇത്തവണ ഓണം വേണ്ടെന്നു വച്ചാലോ?

ഹേ അതുപറ്റില്ല. ബോണസും ഓണസമ്മാനവും എല്ലാം നേടിയെടുത്തു.

പവാര്‍ജി അറിയും പഞ്ചസാരയും റേഷന്‍ കടയിലേക്ക്‌ കൊടുത്തയച്ചു എന്ന് പറയുന്നു. പഞ്ചസാര ഇതുവരെ എത്തിയില്ല. എന്‍ സി പി വിട്ടവര്‍ കൊണ്ടുപോയോ ആവോ?

അരിയുടെ വില വെറും 2 രൂപ. അപ്പൊ ഈ ഓണം അടിപൊളി ആക്കാം.
അടിപൊളി ആക്കി.
എങ്ങനെയെന്നല്ലെ?
ഒരു ചെറിയ സംഭാവന ബിവറേജസ്‌ കോര്‍പ്പറേഷന്റെ ഫണ്ടിലേക്ക് കൊടുത്തു.
വെറും 34 കോടി രൂപ
ഈ ലിങ്ക് നോക്കൂ!
http://www.mathrubhumi.com/php/newFrm.php?news_id=1249734&n_type=NE&category_id=3&Farc=

Published in:  on സെപ്റ്റംബര്‍ 3, 2009 at 2:29 pm ഒരു അഭിപ്രായം ഇടൂ